നീലത്തിമിംഗിലത്തിന്റെ ശബ്ദം റെക്കോഡ്ചെയ്തു ഗവേഷകര്‍; കേരളത്തില്‍ ആദ്യം

നീലത്തിമിംഗിലത്തിന്റെ ശബ്ദം റെക്കോഡ്ചെയ്തു ഗവേഷകര്‍; കേരളത്തില്‍ ആദ്യം

കഴക്കൂട്ടം: കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം ഗവേഷകര്‍ റെക്കോഡ് ചെയ്തു. വിഴിഞ്ഞത്തിനടുത്ത് ദേശാടനം നടത്തിയ ഒന്നോ രണ്ടോ തിമിംഗിലങ്ങളുടെ ശബ്ദമാണു റെക്കോഡ് ചെയ്തത്. ഗവേഷകര്‍ അത് അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ തീരക്കടലിനടുത്ത് തിമിംഗിലങ്ങളുണ്ടോ എന്നറിയാന്‍ അഹമ്മദാബാദിലെ ദിപാനി സുപാരിയയെന്ന ശാസ്ത്രജ്ഞയുടെ നേതൃത്വത്തിലാണ് പഠനം. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എ ബിജുകുമാറും വിഴിഞ്ഞം കരിങ്കുളം സ്വദേശിയായ ഗവേഷകന്‍ കുമാര്‍ സഹായ രാജുവും ഈ ഗവേഷണത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

പഠനത്തിന്റെ ഭാഗമായി, വിഴിഞ്ഞത്തിനും പൂവാറിനുമിടയില്‍ തീരത്തു നിന്ന് അമ്പതു മീറ്റര്‍ മാറി കടലില്‍, മൂന്നു മാസം മുമ്പ് ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇവയില്‍ നിന്നാണ് നീലത്തിമിംഗിലത്തിന്റെ ശബ്ദം കിട്ടിയതെന്നാണ് മനസ്സിലാകുന്നത്. വിഴിഞ്ഞത്തിനടുത്ത് റെക്കോഡ് ചെയ്ത ഓഡിയോക്ലിപ്പില്‍ മൂന്നു തവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് വിഴിഞ്ഞത്തിനടുത്തു കൂടി ഒന്നിലേറെ നീലത്തിമിംഗിലങ്ങള്‍ പോയിട്ടുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്. കൂനന്‍ തിമിംഗലം (ഹംപ്ബാക്ക് വേല്‍) എന്നയിനം തീരത്തിനടുത്തുകൂടി ദേശാടനം നടത്താറുള്ളതായി നേരത്തേ ഗവേഷകര്‍ക്ക് സൂചന ലഭിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.