മഹാരാഷ്ട്ര മണ്ണിടിച്ചിലില്‍ മരണം 36 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാരാഷ്ട്ര മണ്ണിടിച്ചിലില്‍ മരണം 36 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: മഹാരാഷ്ട്ര റായ്ഗഡിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 36 ആയി. തലായില്‍ 32 പേരും സുതര്‍ വാഡിയില്‍ നാലുപേരുമാണ് മരിച്ചത്. മുപ്പത് പേര്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രം മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി.

റായ്ഗഡ് മേഖലയില്‍ താഴ്ന്ന എല്ലാ പ്രദേശങ്ങളില്‍ വെള്ളം കയറി. ചിപ്ലുന്‍ പട്ടണത്തില്‍ ഏഴ് അടിയോളം വെള്ളം ഉയര്‍ന്നു. കൊങ്കന്‍ മേഖലയില്‍ വെള്ളക്കെട്ട് ഉയര്‍ന്നതോടെ നിരവധി യാത്രക്കാരാണ് കുടുങ്ങികിടക്കുന്നത്. മുംബൈ ഗോവ ദേശീയപാത തല്‍ക്കാലത്തേക്ക് അടച്ചു. തെക്കേ ഇന്ത്യയിലും മഴക്കെടുതിയില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉത്തര കന്നഡയിലും തെലങ്കാനയുടെ വടക്കന്‍ ജില്ലകളിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹുബ്ലിയില്‍ ഒഴുക്കില്‍പ്പെട്ട് ആറ് യുവാക്കളെ കാണാതായി. തെലങ്കാനയില്‍ 16 ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമാണ്. വീട് തകര്‍ന്ന് വീണ് ആസിഫാബാദില്‍ മൂന്ന് പേര്‍ മരിച്ചു. ഗോദാവരി തീരത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കി. ആന്ധ്രയിലെ സമീപ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വേദഗംഗ നദി കരവിഞ്ഞതോടെ ബെംഗ്‌ളൂരു പൂണെ ദേശീയപാത തല്‍ക്കാലത്തേക്ക് അടച്ചു. മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.