തിരുവനന്തപുരം: പ്രളയ സെസ് ഓഗസ്റ്റ് ഒന്ന് മുതല്‍ നിർത്തലാക്കുന്നു. ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് പിരിവാണ് ഈ മാസം 31ന് അവസാനിക്കുന്നത്. 1750 കോടിയോളം രൂപയാണ് പ്രളയ സെസ് വഴി ലഭിച്ചത്.
പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി 2019 ഓഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്ക് സെസ് നടപ്പാക്കിയത്. അഞ്ച് ശതമാനത്തിനുമേല്‍ നികുതിയുള്ള ചരക്ക് - സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും അടിസ്ഥാന വിലയുടെ ഒരു ശതമാനവും സ്വര്‍ണം വെള്ളി എന്നിവയ്ക്ക് 0.25 ശതമാനവും ആയിരുന്നു സെസ് ചുമത്തിയിരുന്നത്.
എന്നാൽ ജൂലൈ 31ന് ശേഷം ഇത് പിരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമീഷണര്‍ അറിയിച്ചു. ഇതനുസരിച്ച് വ്യാപാരികള്‍ ബില്ലിങ് സോഫ്റ്റ്‌വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നാണ് നിര്‍ദേശം.
വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, കമ്പ്യൂട്ടർ, ടി.വി, ഗൃഹോപകരണങ്ങളായ റഫ്രിജറേറ്റര്‍, മൈക്രോവേവ് , മിക്സിയും. വാഷിങ് മെഷീന്‍, വാട്ടര്‍ ഹീറ്റര്‍, ഫാന്‍, പൈപ്പ്, ക്യാമറ, മരുന്നുകള്‍, 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള തുണികള്‍, കണ്ണട, ചെരുപ്പ്, ബാഗ്, സിമന്‍റ, പെയ്ന്റ്, മാര്‍ബിള്‍, ടൈല്‍, ഫര്‍ണിച്ചര്‍, വയറിങ് കേബിള്‍, ഇന്‍ഷുറന്‍സ്, സിനിമ ടിക്കറ്റ് തുടങ്ങിയവയക്ക് ഒരു ശതമാനം വിലയാണ് കുറയുക. അതായത് 10,000 രൂപയുടെ ഉല്‍പന്നത്തിന് 100 രൂപ കുറയും.