മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി 136 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സൈന്യവും എന്‍ഡിആര്‍എഫും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ തുടരുകയാണ്.
മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. ഇവിടെ 32ഓളം വീടുകള്‍ തകര്‍ന്നെന്നും 52 പേരെ കാണാതിയിട്ടുണ്ടെന്നുമാണ് റിപോർട്ടുകൾ.
ഇന്ന് ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോലാപ്പൂര്‍, റായ്ഗഡ്, രത്നഗിരി, പല്‍ഘര്‍, താനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
അതേസമയം മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈയിലേക്കുള്ള മംഗളൂരു എക്സ്പ്രസ് ലോണ്ട-മീറജ് റൂട്ടില്‍ മണ്ണിടിച്ചിലില്‍ ട്രെയിന്‍ പാളം തെറ്റി. മംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് യാത്ര പുറപ്പെട്ട പാസഞ്ചര്‍ തീവണ്ടിയുടെ മേലാണ് മണ്ണിടിഞ്ഞത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടു. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല.
കൊങ്കണ്‍ മേഖലയിലടക്കം മഴ ശക്തമായി തുടര്‍ന്നതിനാല്‍ കൊങ്കണ്‍ തീവണ്ടിപ്പാത ഇന്നും അടച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് പാത അടച്ചിടുന്നത്.