രാജ്യത്ത് 60% വിദ്യാര്‍ഥികളും സ്മാര്‍ട്ട് ഫോൺ ഉപയോഗിക്കുന്നത് ചാറ്റിങ്ങിനും ഗെയിം കളിക്കാനുമെന്ന് എന്‍സി‌പിസി‌ആര്‍ പഠനം

രാജ്യത്ത് 60% വിദ്യാര്‍ഥികളും സ്മാര്‍ട്ട് ഫോൺ  ഉപയോഗിക്കുന്നത് ചാറ്റിങ്ങിനും ഗെയിം കളിക്കാനുമെന്ന് എന്‍സി‌പിസി‌ആര്‍ പഠനം

ന്യൂഡൽഹി: രാജ്യത്ത് 60% ശതമാനം വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ പഠനത്തിന്റെ പേരില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് ചാറ്റിങ്ങിനും ഗെയിം കളിക്കാനുമെന്ന് പഠനം. ഇതിൽ പത്ത് ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ ഉപയോഗിക്കുന്നത്. 

നാഷണല്‍ കമ്മീഷൻ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (എന്‍സി‌പിസി‌ആര്‍) നടത്തിയ പഠനമാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നു. ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം കുട്ടികളില്‍ കണ്ടുതുടങ്ങിയതായും പഠനം ചൂണ്ടിക്കാട്ടുന്നു.

59.2 ശതമാനം കുട്ടികള്‍ ചാറ്റിങ്ങിന് മൊബൈല്‍ ഉപയോഗിക്കുമ്പോൾ 10.1 ശതമാനം കുട്ടികള്‍ മാത്രമാണ് ഓണ്‍ലൈന്‍ പഠനത്തിനും വിദ്യാഭ്യാസത്തിനുമായി ഫോൺ ഉപയോഗിക്കുന്നത്. വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ മെസേജിങ്ങ് ആപ്പുകളാണ് കുട്ടികള്‍ ചാറ്റിങ്ങിനായി ഉപയോഗിക്കുന്നത്.

എട്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ 30.2 ശതമാനം പേര്‍ക്കും സ്വന്തമായി സ്മാര്‍ട്ട്‌ ഫോണുകള്‍ ഉണ്ടെന്നും പഠനം പറയുന്നു.10 വയസ് പ്രായമുള്ളവരില്‍ 37.8 ശതമാനം പേര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ടും 24.3 ശതമാനം പേര്‍ക്ക് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമുണ്ട്.

13 വയസ് മുതല്‍ സ്വന്തം സ്മാര്‍ട്ട്‌ ഫോണുകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 12-13 വയസ് മുതല്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായി സ്മാര്‍ട്ട്‌ ഫോണുകള്‍ നല്‍കാന്‍ മാതാപിതാക്കള്‍ സന്നദ്ധരാകുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 60 സ്കൂളുകളില്‍ നിന്ന് 3,491 കുട്ടികള്‍, 1,534 രക്ഷിതാക്കള്‍, 786 അധ്യാപകര്‍ എന്നിവരുള്‍പ്പടെ 5,811 പേരിലാണ് എന്‍സി‌പിസി‌ആര്‍ പഠനം നടത്തിയത്. കുട്ടികളിലെ ഇന്റര്‍നെറ്റ് അടിമത്വം വര്‍ധിക്കാതിരിക്കാന്‍ രക്ഷിതാക്കളുടെ മേല്‍ നോട്ടം ഉണ്ടാകണമെന്നും, സ്ക്രീന്‍ സമയം കുറക്കാന്‍ മറ്റ് പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ സജീവമാക്കണമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.