മൈസൂരു: വീരപ്പന്റെ സഞ്ചാരപഥം കര്‍ണാടക ട്രക്കിങ് പാതയാക്കുന്നു. വനംവകുപ്പും വിനോദസഞ്ചാരവകുപ്പും ചേർന്നാണ് പദ്ധതിയൊരുക്കുന്നത്. കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ ചാമരാജനഗറിലെ ഗോപിനാഥത്തെ വനമേഖലയിലെ സഞ്ചാരവഴികളാണ് വിനോദസഞ്ചാരികൾക്കായി ട്രക്കിങ് പാതയാക്കാൻ പദ്ധതിയിടുന്നത്.
‘നിഗൂഢ പഥം’ എന്ന പേരിൽ പ്രദേശത്തെ പുനരവതരിപ്പിക്കാനാണ് ലക്ഷ്യം. 20 കിലോമീറ്ററോളം വരുന്നതാണ് പാത. ഡിസംബർ അവസാനത്തോടെ പദ്ധതി നടപ്പാക്കും. ട്രക്കിങ് പദ്ധതി നടപ്പാക്കുന്ന കാര്യം ചാമരാജനഗർ വനംവകുപ്പ് ചീഫ് കൺസർവേറ്റർ മനോജ് കുമാർ സ്ഥിരീകരിച്ചത്.
തമിഴ്‌നാടിന്റെ അതിർത്തിഗ്രാമമായ ഗോപിനാഥം വീരപ്പന്റെ ജന്മസ്ഥലമാണ്. ഒരുകാലത്ത് കുപ്രസിദ്ധമായിരുന്ന ഈ പ്രദേശത്തിന്റെ പ്രതിച്ഛായ മാറ്റിയെടുക്കാനാണ് വനം വകുപ്പിന്റെ ശ്രമം. വീരപ്പനുമായി ഏറ്റുമുട്ടി വനപാലകരും പോലീസുകാരും കൊല്ലപ്പെട്ട സ്ഥലങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം ട്രക്കിങ് പാതയിൽ ഉൾപ്പെടുത്തും.
കൂടാതെ സഫാരിയും നടപ്പാക്കും. സഫാരിക്കായി റോഡുകൾ നവീകരിക്കും. പദ്ധതിക്കായി അഞ്ചുകോടിരൂപ നീക്കിവെച്ചിട്ടുണ്ടെന്ന് ജംഗിൾ ലോഡ്ജ്‌സ് ആൻഡ് റിസോർട്ട്‌സ് മാനേജിങ് ഡയറക്ടർ കുമാർ പുഷ്കർ പറഞ്ഞു.