കോട്ടയം: നാടിനെ നടുക്കിയ കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് 19 വയസ്. പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 29 പേരാണ് ദുരന്തത്തിൽ മരണമടഞ്ഞത്. ബോട്ട് ദുരന്തത്തിൻ്റെ വാർഷിക ദിനത്തിൽ അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ മുഹമ്മ ബോട്ട്ജെട്ടിയിൽ അനുസ്മരണം സംഘടിപ്പിച്ചു.
രാവിലെ ഏഴിന് നടന്ന ചടങ്ങിൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ചിത്രങ്ങൾക്ക് മുമ്പിൽ ദീപം തെളിയിച്ച് പുഷ്പങ്ങൾ അർപ്പിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഹമ്മ സെന്റ് ജോർജ് പള്ളി വികാരി ഫാ.ജോൺ തരുവാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അരങ്ങ് സോഷ്യൽ സർവീസ് ഫോറം രക്ഷാധികാരി സി.പി. ഷാജി,ബോട്ട് ജീവനക്കാർ എന്നിവർ സംസാരിച്ചു.
കണ്ണീരോർമ്മയിൽ പുഷ്പാർച്ചനയും നോട്ട്ബുക്ക് വിതരണവുമായി ജീവനക്കാർ

ജലഗതാഗത വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലും അനുസ്മരണം നടന്നു. എസ് 55 ബോട്ടിലെ ഷെഡ്യൂൾ ജീവനക്കാർ അപകടം നടന്ന ജലപാതയിൽ പുഷ്പാർച്ചന നടത്തി. ബോട്ടിലെ യാത്രക്കാർക്ക് നോട്ട്ബുക്കുകളും മാസ്ക്, സാനിറ്റൈസർ എന്നിവയും നൽകി. ചടങ്ങിൽ ബോട്ട് മാസ്റ്റർ സുരേഷ് കുമാർ എസ്, സ്രാങ്ക് ആദർശ് സി.റ്റി, ഡ്രൈവർ അനസ്, ലാസ്ക്കർമാരായ ഷെമകുമാർ കെ.പി, ബിജുമോൻ കെ.പി എന്നിവർ പങ്കെടുത്തു.