തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്‌സി ഫലം നാളെ. ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. പരീക്ഷകളുടെയും മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി.
പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർത്ഥികൾ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
കോവിഡും തെരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. ജൂലൈ 15ന് പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്കൂളുകളിൽ നിന്നും ചെയ്തത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കി. പ്രാക്ടിക്കൽ പരീക്ഷയുടെ മൂല്യനിർണയവും അതിലെ ടാബുലേഷനും മറ്റ് പേപ്പർ വർക്കുകൾക്കും വേണ്ട സമയം മാത്രമാണ് എടുത്തത്.
പല സ്കൂളുകളും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയിരുന്നു. അതിനാൽ അവിടുത്തെ പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കൽ പരീക്ഷ വേറെ സ്കൂളുകളിൽ വച്ചാണ് നടത്തിയത്. അതും കോവിഡ് പ്രോട്ടക്കോൾ പാലിച്ച് മാത്രമേ പരീക്ഷ നടത്താൻ സാധിച്ചിരുന്നുള്ളൂ.
അതേസമയം അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഫലം പൂര്‍ത്തിയാക്കിയത്.