തിരുവനന്തപുരം: കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി പ്രളയത്തെ തുടർന്ന് ഏർപ്പെടുത്തിയ പ്രത്യേക സെസ് ഇന്ന് അവസാനിക്കും. നാളെ മുതൽ പ്രളയ സെസ് ഉണ്ടാവില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
2019 ആഗസ്റ്റ് ഒന്ന് മുതലാണ് കേരളത്തിൽ പ്രളയ സെസ് ഏർപ്പെടുത്തിയത്. ഏകദേശം 1600 കോടി രൂപ പ്രളയ സെസായി പിരിച്ചെടുക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അഞ്ച് ശതമാനത്തിന് മുകളിൽ ജി.എസ്.ടിയുള്ള സാധനങ്ങൾക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്. സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമായിരുന്നു സെസ്.
പ്രളയ സെസ് ഒഴിവാക്കാൻ ബില്ലിങ് സോഫ്റ്റ്വെയറിൽ മാറ്റം വരുത്താൻ സർക്കാർ വ്യാപാരികൾക്ക് നിർദേശം നൽകി. ജനങ്ങൾ ലഭിക്കുന്ന ബില്ലിൽ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി നിർദേശിച്ചു.