കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മാനസയെ രാഖില്‍ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകര്‍ന്ന ശേഷമാണെന്ന് സഹോദരന്‍ വെളിപ്പെടുത്തി.
പൊലീസ് വിളിപ്പിച്ച ശേഷവും മാനസയുമായുള്ള ബന്ധം വിടാന്‍ രാഖില്‍ തയ്യാറായിരുന്നില്ല. ജീവിതം തകര്‍ന്നെന്ന് തനിക്ക് മെസേജ് അയച്ചിരുന്നു. വിദേശത്ത് പോയി പണമുണ്ടാക്കിയാല്‍ ബന്ധം തുടരാനാകുമെന്നായിരുന്നു രഖിലിന്റെ പ്രതീക്ഷയെന്നും സഹോദരന്‍ വ്യക്തമാക്കി.
എന്നാല്‍ മാനസയുമായുള്ള സ്‌നേഹബന്ധം തകര്‍ന്നതില്‍ വിഷമമില്ലെന്ന് രാഖില്‍ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. കൂടാതെ വേറെ വിവാഹം ആലോചിക്കാനും മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഗള്‍ഫിലേക്ക് പോകാന്‍ ശ്രമിക്കുകയാണെന്നും ഇയാള്‍ കുടുംബത്തെ അറിയിച്ചിരുന്നു.ജോലിക്കെന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും എറണാകുളത്തേക്ക് പോയത്.
അതേസമയം മാനസയുടെയും രാഖിലിന്റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഇരുവരുടെയും മൃതദേഹങ്ങള്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളേജിലെത്തിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. ഉച്ചയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.ഇവരുടെ ബന്ധുക്കള്‍ ഇന്നലെ രാത്രി തന്നെ കോതമംഗലത്തെത്തിയിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 3.45 നാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജില്‍ ഹൗസ് സര്‍ജനായ കണ്ണൂര്‍ നാറാത്ത് രണ്ടാം മൈലില്‍ പാര്‍വണത്തില്‍ വിമുക്തഭടനായ പി.വി. മാധവന്റെയും അദ്ധ്യാപികയായ സബീനയുടെയും മകള്‍ പി.വി. മാനസ കൊല്ലപ്പെട്ടത്.
കണ്ണൂര്‍ പാറയാട് മേലൂര്‍ രാഹുല്‍ നിവാസില്‍ രാഖില്‍ വാടക വീട്ടില്‍ അതിക്രമിച്ചു കയറിയാണ് കൃത്യം നടത്തിയത്. മാനസയെ വെടിവച്ചുകൊന്ന ശേഷം ഇയാള്‍ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്.