പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും. സിറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപതയാണ് കൂടുതല്‍ കുട്ടികളുളളവര്‍ക്ക് സഹായം പ്രഖ്യാപിച്ചത്.
നാലോ അതിലധികോ കുട്ടികളുളള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ രൂപതയില്‍ നിന്ന് നല്‍കും. നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കും. ഇത്തരം കുടുംബങ്ങളില്‍ നിന്നുളളവര്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ ജോലിക്കും രൂപതയുടെ സ്‌കൂളുകളില്‍ അഡ്മിഷനും മുന്‍ഗണന നല്‍കും.
ഈ കുടുംബങ്ങളെ ആധ്യാത്മിക കാര്യങ്ങളില്‍ മുന്നോട്ട് നയിക്കാന്‍ ഒരു വൈദികനേയും കന്യാസ്ത്രീയേയും ചുമതലപ്പെടുത്തുമെന്നും രൂപത
പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് സഹായം. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് പ്രോത്സാഹനം എന്ന് രൂപത അധ്യക്ഷന്‍ ഡോ സാമുവേല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു.
സീറോ മലബാര്‍ സഭയുടെ പാലാ രൂപത കഴിഞ്ഞദിവസം കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.ഇതിന് സീറോ മലബാർ സഭ പരിപൂർണ്ണ പിന്തുണ നൽകുകയും മറ്റ് രൂപതകളും ഈ മാതൃക പിന്തുടരണം എന്നും ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് ശക്തമായ പിന്തുണയാണ് പാലാ രൂപതയുടെ ഈ നീക്കത്തിന് ലഭിച്ചത്. ഏതാനും മാധ്യമങ്ങൾ ഇതിനെതിരെ വ്യാജ പ്രചാരണങ്ങളും ചർച്ചകളും നടത്തിയെങ്കിലും അതൊന്നും വിലപ്പോയില്ല.