ദുബായ്: എമിറേറ്റിലെ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ആർടിഎയുടെ കഴിഞ്ഞ വർഷം ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭിച്ച വരുമാനം 26 ബില്ല്യണ്‍ ദിർഹം. ഇ പേയ്മന്‍റ് പോർട്ടലും സ്മാട് കിയോസ്കുകളും വഴി ലഭിച്ച വരുമാനത്തിന്‍റെ കണക്കാണിത്. ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം 572 മില്ല്യണാണ്. ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ 21 ലക്ഷത്തിലധികം പേർ രജിസ്ട്രർ ചെയ്തു.
ആർടിഎയുടെ സ്മാട് ആപ്ലിക്കേഷന്‍ 61 ലക്ഷം പേരാണ് രജിസ്ട്രർ ചെയ്തത്. ഇതുകൊണ്ടുതന്നെ ഇടപാടുകളില്‍ 61 ശതമാനവും ഡിജിറ്റലായി മാറിയെന്നും ഡയറക്ടർ മത്വാർ മുഹമ്മദ് അല്‍ തായർ പറഞ്ഞു.
സർക്കാർ -അനുബന്ധ സേവനങ്ങളെല്ലാം ഡിജിറ്റലായി മാറുകയെന്നുളളത് ദുബായുടെ പ്രഖ്യാപിത നയമാണ്. സ്മാർട്ടസ്റ്റ് ദുബായ് ആയി എമിറേറ്റിനെ മാറ്റാനുളള യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ വീക്ഷണത്തിന് അനുസൃതമായാണ് ഓരോ മന്ത്രാലയങ്ങളും കൂടുതല്‍ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നത്. അതനുസരിച്ച് നടപ്പിലാക്കിയ പദ്ധതികളാണ് ആർടിഎയിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.