കുവൈത്ത് സിറ്റി: നിബന്ധനകളോടെ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുളള അനുമതി ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നുവെങ്കിലും ഇന്ത്യയില്‍ നിന്ന് നേരിട്ട് പ്രവേശിക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടക്കുകയാണെന്നും സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനമുണ്ടാകുമെന്നും ഡിജിസിഎ അറിയിച്ചു. നിലവില്‍ കുവൈത്തില്‍ ഇഖാമയുള്ളവര്‍ക്കും അംഗീകൃത വാക്‌സിന്‍റെ രണ്ട് ഡോസ് എടുത്തവര്‍ക്കുമാണ് പ്രവേശനാനുമതിയുള്ളത്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയരായിരിക്കണം.
ഫൈസര്‍, മൊഡേണ, ഓക്‌സ്ഫഡ് ആസ്ട്രസെനക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് കുവൈത്തില്‍ അംഗീകരിച്ചിട്ടുള്ളത്. രാജ്യത്ത് എത്തുന്നവർ ഏഴ് ദിവസം താമസ സ്ഥലങ്ങളില്‍ ക്വാറന്‍റീനില്‍ കഴിയണം. അതിന് ശേഷം നടത്തുന്ന പിസിആർ പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കില്‍ ക്വാറന്‍റീന്‍ അവസാനിപ്പിക്കാമെന്നുളളതാണ് നിലവിലുള്ള നിർദ്ദേശം.