തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി മെഡിക്കല്‍ പിജി ഡോക്ടര്‍മാര്‍ നടത്തിയ ചര്‍ച്ച പരാജയം. സമരവുമായി മുന്നോട്ട് പോകുമെന്ന് പി.ജി ഡോക്ടര്‍മാരുടെ സംഘടനയായ മെഡിക്കല്‍ പി.ജി അസോസിയേഷന്‍ അറിയിച്ചു.
പഠനം തടസപ്പെടുന്നതും, പഠിച്ചിറങ്ങിയവരുടെ ജോലി പ്രതിസന്ധിയിലായതും ചൂണ്ടിക്കാട്ടിയാണ് സമരമല്ലാതെ മറ്റുവഴിയില്ലെന്ന നിലപാടിലേക്ക് പിജി ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നത്.
നാളെ പന്ത്രണ്ട് മണിക്കൂര്‍ പണിമുടക്കും. അതിന് ശേഷം അനിശ്ചിതകാലസമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നാളത്തെ സമരത്തില്‍ നിന്ന കോവിഡ് ചികിത്സ, അത്യാഹിത ചികിത്സാ വിഭാഗങ്ങള്‍ എന്നിവയെ ഒഴിവാക്കി.
കോവിഡ് ചികിത്സ മറ്റ് ആശുപത്രികളിലേക്ക് കൂടി വികേന്ദ്രീകരിച്ച് ഭാരം കുറയ്ക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കല്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക, സ്റ്റെപ്പന്‍ഡ് വര്‍ധനവ് നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.