തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള വ്യാജ സന്ദേശത്തിനെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.
വാക്‌സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശമാണ് പ്രചരിക്കുന്നത്. ചിക്കന്‍ കഴിച്ച രണ്ടുപേര്‍ മരിച്ചു. കാറ്ററിംഗുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത് എന്നാണ് വ്യാജ ശബ്ദ സന്ദേശം.
പകര്‍ച്ചവ്യാധി സമയത്ത് വ്യാജ സന്ദേശത്തിനെതിരെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്സ്ആപ്പിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം.