വിവാഹം കഴിക്കാൻ ജാമ്യമില്ല: റോബിനെതിരായി സുപ്രീം കോടതി വിധി

വിവാഹം കഴിക്കാൻ ജാമ്യമില്ല: റോബിനെതിരായി സുപ്രീം കോടതി വിധി

ന്യൂഡൽഹി: ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിയും ഇരയായ പെൺകുട്ടിയും നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഹർജികളിൽ ഇടപെടാൻ കഴിയില്ലെന്നും ഇരുവർക്കും വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടിയായിരുന്നു ഇരയായ പെൺകുട്ടിയുടെ ഹർജി. വിവാഹത്തിനായി രണ്ട് മാസത്തെ ജാമ്യം ആണ് പെൺകുട്ടി ആവശ്യപ്പെടുന്നത്. നാല് വയസുള്ള മകനെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛൻ്റെ പേര് രേഖപ്പെടുത്താൻ വിവാഹം അനിവാര്യമാണെന്നാണ് പെൺകുട്ടി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി മുൻ വൈദികനെ ശിക്ഷിക്കുകയായിരുന്നു. മൂന്ന് വകുപ്പുകളിലായി 60 വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്സോ കടതി വിധിച്ചത്. എന്നാൽ, മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയെന്നും വിധിച്ചിരുന്നു. 2017 ഫെബ്രുവരിയില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

കുറ്റക്കാരനാണെന്ന് ബോധ്യം വന്നപ്പോൾ തന്നെ കത്തോലിക്കാ സഭ അദ്ദേഹത്തിന്റെ വൈദിക പദവി റദ്ദാക്കിയിരുന്നു. റോബിൻ പരോളിനായി ജാമ്യാപേക്ഷ നൽകിയതിന് പിന്നാലെ ഒരു മാധ്യമത്തിൽ നടന്ന ചർച്ചയ്ക്കിടയിൽ കത്തോലിക്കാ സഭയെ വിമർശിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെതിരെ അതി ശക്തമായ പ്രതികരണമാണ് ക്രൈസ്തവ സമൂഹത്തിൽ നിന്നുയർന്ന് വന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.