കേരള സാങ്കേതിക സര്‍വ്വകലാശാല ബി.ടെക് ഫലം പ്രസിദ്ധീകരിച്ചു; 51.86 ശതമാനം വിജയം

കേരള സാങ്കേതിക സര്‍വ്വകലാശാല ബി.ടെക് ഫലം പ്രസിദ്ധീകരിച്ചു; 51.86 ശതമാനം വിജയം

കൊച്ചി: കേരള സാങ്കേതിക ശാസ്ത്ര സര്‍വ്വകലാശാലയുടെ ബി.ടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 51.86 ശതമാനം പേര്‍ വിജയിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയം. കോഴ്‌സ് കാലാവധിക്ക് മുമ്പേയാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച എ.പി.ജെ അബ്ദുല്‍ കലാം സര്‍വകലാശാലയിലെ മൂന്നാം ബി.ടെക് ബാച്ചിന്റെ ഫലമാണ് നിലവില്‍ പ്രസിദ്ധീകരിച്ചത്. 2017 ആഗസ്റ്റ് 15 നാണ് വിദ്യാര്‍ഥിപ്രവേശനം പൂര്‍ത്തിയാക്കി ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിച്ചത്. തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങളും മഹാമാരിയും ലോക്ക്ഡൗണുമൊക്കെ സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ക്കിടയിലും കഴിഞ്ഞ നാലുവര്‍ഷക്കാലം അക്കാദമിക് കലണ്ടര്‍ പ്രകാരം കൃത്യതയോടെ പഠനവും പരീക്ഷകളും പൂര്‍ത്തിയാക്കിയാണ് ഈ ബാച്ചിന്റെ ബിരുദപഠനം അവസാനിക്കുന്നതെന്നും സര്‍വകലാശാല അവകാശപ്പെട്ടു.

കോഴ്‌സ് കാലാവധിയായ നാലുവര്‍ഷത്തിനകം തന്നെ മുന്‍ സെമെസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കിയാണ് ബി.ടെക് ബിരുദത്തിനര്‍ഹരായവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. രാജ്യത്തെ ഇതര സാങ്കേതിക സര്‍വകലാശാലകളേക്കാള്‍ വേഗത്തില്‍ സമയബന്ധിതമായി ഫലം പ്രസിദ്ധീകരിക്കാനായത് അഭിമാനകരമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.എസ് രാജശ്രീ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.