പ്രവാസികൾക്ക് ആശ്വാസം; കാലാവധിയുളള താമസവിസയുളളവർക്ക് തിരികെയെത്താമെന്ന് യുഎഇ

പ്രവാസികൾക്ക് ആശ്വാസം; കാലാവധിയുളള താമസവിസയുളളവർക്ക് തിരികെയെത്താമെന്ന് യുഎഇ

അബുദബി: കാലാവധിയുളള താമസവിസയുളള യുഎഇ അംഗീകരിച്ച വാക്സിനെടുത്തവർക്ക് രാജ്യത്തേക്ക് തിരികെയെത്താമെന്ന് യുഎഇ. പുതിയ നിർദ്ദേശം ആഗസ്റ്റ് അഞ്ച് മുതല്‍ പ്രാബല്യത്തിലാകും. ഇന്ത്യ,പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്നാണ് എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്.

രാജ്യത്തേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന നിബന്ധനകള്‍ ബാധകമാണ്;

1. കാലാവധിയുളള താമസവിസയുണ്ടായിരിക്കണം
2. യുഎഇ അംഗീകരിച്ച വാക്സിന്‍റെ രണ്ട് ഡോസും എടുത്തവരായിരിക്കണം
3. വാക്സിന്‍റെ രണ്ടാം ഡോസ് എടുത്ത് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞിരിക്കണം.
4. വാക്സിനേഷന്‍ സ‍ർട്ടിഫിക്കറ്റ് കൈയില്‍ കരുതണം.

ഇന്ത്യയില്‍ ലഭ്യമാകുന്ന കോവിഷീല്‍ഡ് വാക്സിനും സ്പുട്നിക് വാക്സിനും യുഎഇ അംഗീകരിച്ചിട്ടുണ്ട്. വാക്സിനേഷന്‍ സ‍ർട്ടിഫിക്കറ്റില്‍ ബാച്ച് നമ്പർ ഉള്‍പ്പടെ യുഎഇ അധികൃത‍‍ർ ആവശ്യപ്പെടുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണം.

മെഡിക്കല്‍ രംഗത്ത് ജോലിചെയ്യുന്നവർ, വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നവർ, വിദ്യാ‍ർത്ഥികള്‍, ഫെഡറല്‍, ലോക്കല്‍ സ‍ർക്കാർ ജീവനക്കാർ ഉള്‍പ്പടെയുളളവർ വാക്സിനേറ്റഡ് അല്ലെങ്കിലും തിരികെയെത്താം. ഫെഡല്‍ അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ അനുമതി നേടിയിട്ടായിരിക്കണം യാത്ര. അവർക്ക് 48 മണിക്കൂറിനുളളിലെ പിസിആർ പരിശോധനാഫലം കൂടി വേണം. യഥാർത്ഥഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂആർ കോഡും നിർബന്ധം. വിമാനത്തിലേക്കു കയറുന്നതിനുമുന്‍പുളള കോവിഡ് ടെസ്റ്റും വേണം.

വിവിധ രാജ്യങ്ങളില്‍ നിന്നുളള ട്രാന്‍സിറ്റ് യാത്രക്കാർക്കും അനുമതി നല്കിയിട്ടുണ്ട്. ഇവർക്ക് മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധനാഫലമാണ് ഇവർക്ക് വേണ്ടത്. കോവിഡ് സാഹചര്യത്തില്‍ യുഎഇ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളെല്ലാം പാലിച്ചാവണം യാത്ര. രാജ്യത്തെത്തിയാലും എല്ലാ യാത്രികരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.