സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: പൊത്തീസ് വസ്ത്രശാലയുടെ ലൈസന്‍സ് റദ്ദാക്കി

സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: പൊത്തീസ് വസ്ത്രശാലയുടെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയ്ക്ക് എതിരെ കർശന നടപടി. വസ്ത്രശാലയുടെ ലൈസൻസ് നഗരസഭ റദ്ദാക്കി. തിരുവനന്തപുരം നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ റദ്ദാക്കൽ നടപടി.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലൂടെ പൊതുജനത്തെ വസ്ത്രശാലയിലേക്ക് പ്രവേശിപ്പിച്ചു കച്ചവടം നടത്തിയതായി ആരോഗ്യവിഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ നടപടിയെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നഗരസഭ ആരോഗ്യവിഭാഗം പൊലീസിന്റെ സഹായത്തോടെ പോത്തീസില്‍ പരിശോധന നടത്തിയത്. 1994ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. മുൻപും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സംഭവത്തില്‍ പോത്തീസിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പിഴ അടച്ച ശേഷമാണ് സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചത്.

അതേസമയം കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരസഭയും സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനങ്ങളോട് വ്യാപാരസമൂഹം സഹകരിക്കണമെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ അഭ്യര്‍ത്ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.