ദുബായ്: ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുളള പ്രവേശനം ആകാമെന്നെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് ഇന്നുമുതല്‍ പ്രാബല്യത്തിലായി. ദുബായ് എമിറേറ്റുകളില്‍ ഉളളവർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) വെബ്സൈറ്റി (https://smart.gdrfad.gov.ae/homepage.aspx) ലും മറ്റുള്ളവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) വെബ്സൈറ്റിലും രജിസ്ട്രർ ചെയ്താണ് അനുമതി എടുക്കേണ്ടത്.
രാജ്യം നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ യാത്രാക്കാർ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത് അതത് വിമാനകമ്പനികളാണ്.മാനദണ്ഡങ്ങള്‍ പാലിക്കാത്തവർക്ക് യാത്ര അനുവദിക്കേണ്ടതില്ലെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.
1. യുഎഇയില്‍ നിന്ന് കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും എടുത്തവരായിരിക്കണം.
2. വാക്സിന്‍റെ രണ്ടാം ഡോസെടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം
3. കാലാവധിയുളള താമസവിസയുണ്ടായിരിക്കണം.
4. 48 മണിക്കൂറിനുളളിലെടുത്ത ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയില്‍ കരുതണം. ഇതിന് യഥാർത്ഥ ഫലവുമായി ബന്ധപ്പെടുത്തുന്ന ക്യൂആർ കോഡും നിർബന്ധം
5. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്താവളത്തില്‍ നിന്നെടുത്ത പരിശോധനഫലവും വേണം.
ഇന്ത്യ ഉള്‍പ്പടെ ആറ് രാജ്യങ്ങളില്‍ നിന്നുളളവർക്കാണ് നിബന്ധനകളോടെ വരാന്‍ രാജ്യം അനുമതി നല്‍കിയത്.കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും റാപ്പിഡ് പിസിആർ പരിശോധാനസൗകര്യമുണ്ടെന്നുളളത് വരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് സൗകര്യമായി.
യാത്രക്കാരെ സ്വീകരിക്കാന്‍ സജ്ജമായി ദുബായ് വിമാനത്താവളം
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആറു രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചതോടെ ഇന്നുമുതല്‍ യുഎഇയുടെ വിമാനത്താവളങ്ങളില്‍ തിരക്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. അവധിക്കാല തിരക്ക് മുന്നില്‍ കണ്ടുകൊണ്ടാണ് ദുബായ് വിമാനത്താവളത്തിലെ ടെർമിനല്‍ ഒന്നും കോണ്‍കോഴ്സ് ഡിയും ഒരുമാസം മുന്‍പേ തുറന്നത്. യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ ഇന്ത്യയില്‍ നിന്നും നേരിട്ട് വരാനാകുന്നതോടെ ആളുകളുടെ കൂട്ടത്തോടെയുളള ഒഴുക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നും ദുബായ് വിമാനത്താവള സിഇഒ പോള്‍ ഗ്രിഫിത്ത് പറഞ്ഞു.
വിവിധ വിമാനകമ്പനികള്‍ തീരുമാനം വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു