ജഡ്ജിയുടെ മരണം സര്‍ക്കാരിന്റെ പരാജയം: ജാര്‍ഖണ്ഡ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ജഡ്ജിയുടെ മരണം സര്‍ക്കാരിന്റെ പരാജയം: ജാര്‍ഖണ്ഡ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യുഡല്‍ഹി: ധന്‍ബാദിലെ അഡിഷണല്‍ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ജഡ്ജിയുടെ മരണം സര്‍ക്കാരിന്റെ പരാജയം ആണെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ജഡ്ജിമാരുടെ വീടിനടക്കം ആവശ്യമായ സുരക്ഷാ ഒരുക്കണമെന്ന് സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

സംഭവത്തില്‍ സി.ബി.ഐ.യെയും ചീഫ് ജസ്റ്റിസ് എം.ജി രമണ വിമര്‍ശിച്ചു. ജഡ്ജിമാര്‍ പരാതിപ്പെട്ടാല്‍ പോലും സി.ബി.ഐ സഹായിക്കുന്നില്ലെന്ന് സുപ്രീം കോടതി. 'ചില സംഭവങ്ങളില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഒന്നും ചെയ്തില്ല', എന്നും സുപ്രിംകോടതി പറഞ്ഞു. ഉന്നതരും ഗുണ്ടകളും ഉള്‍പ്പെട്ട കേസുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഭീഷണി വരാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സി.ബി.ഐ.യുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നും കോടതി പറഞ്ഞു.

ധന്‍ബാദ് അഡിഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ചാണ് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. സംഭവത്തില്‍ സുപ്രീംകോടതിതി സ്വമേധയാ കേസെടുത്തിരുന്നു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.