ന്യൂഡൽഹി: അമേരിക്കൻ വാക്സിൻ നിർമാതാക്കളായ നോവവാക്സ് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിൻ കോവോവാക്സ് ഒക്ടോബറിലും അടുത്ത വർഷം ആദ്യവുമായി ഇന്ത്യയിൽ പുറത്തിറക്കാൻ സാധിച്ചേക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദർ പൂനവല്ല. മുതിർന്നവർക്കുള്ള കോവോവാക്സ് വാക്സിൻ ഒക്ടോബറിലും കുട്ടികൾക്കു വേണ്ടിയുള്ള വാക്സിൻ അടുത്ത വർഷം ആദ്യവുമായി പുറത്തിറക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മുതിർന്നവർക്കുള്ള കോവോവാക്സ് ഒക്ടോബറിൽ പുറത്തിറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരത്തെ ആശ്രയിച്ചാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികൾക്കുള്ള വാക്സിൻ അടുത്ത വർഷം ആദ്യം, മിക്കവാറും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പുറത്തിറക്കാൻ സാധിച്ചേക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പൂനവല്ല പറഞ്ഞു.
കോവോവാക്സ് സെപ്തംബറിനുള്ളിൽ രാജ്യത്ത് ലഭ്യമായേക്കുമെന്നാണ് അദർ പൂനാവാല നേരത്തെ പറഞ്ഞിരുന്നത്. ഒരു ഡോളറിന് താഴെ മാത്രമേ ഇതിന് ചെലവ് വരുന്നുള്ളൂവെങ്കിലും വിതരണത്തിനെത്തുമ്പോൾ കോവിഷീൽഡിനേക്കാൾ വിലയുണ്ടായിരിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ സൂചിപ്പിച്ചിരുന്നു. എന്നാൽ കോവിഡിനെതിരെ 90 ശതമാനത്തിലധികമാണ് കോവോവാക്സ് ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.