കൊച്ചി : നാദിർഷായുടെ സിനിമകൾക്കെതിരെ സീറോ മലബാർ സഭ തൃശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രുസ് താഴത്ത് പ്രതികരിച്ചു. ഈ വിഷയത്തിൽ ഇതാദ്യമാണ് കത്തോലിക്കാ സഭയിലെ ഒരു ബിഷപ്പ് പ്രതികരിക്കുന്നത്. ഈയടുത്തകാലത്തായി കമ്പോള ലക്ഷ്യത്തോടെയും , അധികാരം മോഹത്തോടെയും വർഗീയ ചിന്തകളോടെയും മത ചിഹ്നങ്ങളെയും നന്മയുടെ പ്രതീകങ്ങളെയും മോശമായി ചിത്രീകരിക്കുക എന്നുള്ളത് , വർധിച്ചു വരുകയാണ് എന്ന് അദ്ദേഹം ഷെക്കീന ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ശത്രുവിനെ പോലും സ്നേഹിക്കാൻ പറഞ്ഞ യേശുവിൻറെ അനുയായികളായ ക്രൈസ്തവരെ ആക്രമിച്ചു കഴിഞ്ഞാൽ തിരിച്ചടിക്കില്ല എന്നുള്ള ചിന്തയോടെയാണ് ക്രൈസ്തവർക്കെതിരെ , ക്രൈസ്തവ മത ചിഹ്നങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ കൂടി വരുന്നത്.
ഈയടുത്തകാലത്തായി പുറത്തിറങ്ങുന്ന ഈശോ, കേശു ഈ വീടിൻറെ നാഥൻ തുടങ്ങിയ സിനിമകളെ ഇപ്രകാരം ആണ് നോക്കി കാണുന്നത്. ഇങ്ങനെ മതചിഹ്നങ്ങളെയും നന്മയുടെ പ്രതീകങ്ങളെയും മോശമായി ചിത്രീകരിക്കുന്നത് അപലപനീയമാണ് എന്ന് പറയാതെ വയ്യ. ശത്രുക്കളെ സ്നേഹിക്കാൻ പറഞ്ഞവനാണ് ഈശോ. അതേസമയം അകാരണമായി യേശുവിനെ അടിച്ചപ്പോൾ എന്തുകൊണ്ടാണ് അടിച്ചത് എന്ന് തിരിച്ചു ചോദിച്ചവനുമാണ്. അതുകൊണ്ട് ഇപ്രകാരം ഈശോ എന്ന് പേര് വികലമായി ചിത്രീകരിക്കുന്നതും, മോശമായി അവതരിപ്പിക്കുന്നതും ഈശോയിൽ വിശ്വസിക്കുന്നവർക്ക് വേദനാജനകമാണ്. ഇങ്ങനെയുള്ളവ എന്തുകൊണ്ട് ചെയ്യുന്നു എന്ന് ചോദിക്കാനും അതിനെ അപലപിക്കാനും ധാർമിക ബോധമുള്ള പൊതുസമൂഹം വരേണ്ടതാണ് എന്ന് മാർ ആൻഡ്രുസ് താഴത്ത് പറഞ്ഞു.