ഉപഭൂഖണ്ഡത്തിന്റെ നിരീക്ഷണം മെച്ചപ്പെടുത്തും: ജിസാറ്റ് -1ന്റെ വിക്ഷേപണം ആഗസ്റ്റ് 12 ന്

ഉപഭൂഖണ്ഡത്തിന്റെ നിരീക്ഷണം മെച്ചപ്പെടുത്തും: ജിസാറ്റ് -1ന്റെ വിക്ഷേപണം ആഗസ്റ്റ് 12 ന്

വിശാഖപട്ടണം: ഇന്ത്യയുടെ ജിയോ -ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ് -1 വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും നൂതനമായ ജിയോ-ഇമേജിംഗ് ഉപഗ്രഹമാണ് ജിസാറ്റ് -1. പാകിസ്താന്‍, ചൈന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഉപഭൂഖണ്ഡത്തിന്റെ നിരീക്ഷണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഉപഗ്രഹം.

കഴിഞ്ഞ വര്‍ഷം കോവിഡ് സാഹചര്യം മൂലം ജിസാറ്റ് -1 ന്റെ വിക്ഷേപണം ഐ.എസ്.ആര്‍.ഒ. മാറ്റിവെച്ചിരുന്നു. ഈ മാസം 12 ന് രാവിലെ 5.43-ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും. ഐ.എസ്.ആര്‍.ഒയുടെ ജി.എസ്.എല്‍.വി എഫ് -10 റോക്കറ്റാണ് 2,268 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -1 ഭ്രമണപഥത്തില്‍ എത്തിക്കുക. പ്രതിദിനം നാല്, അഞ്ച് തവണ രാജ്യത്തെ മുഴുവനായി ചിത്രീകരിക്കാന്‍ പ്രാപ്തമാണ് ജിസാറ്റ് ഒന്നെന്നും വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍ എന്നിവയ്ക്കൊപ്പം ജലസ്രോതസ്സുകള്‍, വിളകള്‍, സസ്യജാലങ്ങളുടെ അവസ്ഥ, വനമേഖലയിലെ മാറ്റങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍ സജ്ജമാണെന്നും ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന ഉപഗ്രഹ വിക്ഷേപണമാണ് ഇത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.