നാദിര്‍ഷയുടെ സിനിമകള്‍ ക്രൈസ്തവ വിരുദ്ധം; നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണം: തുഷാര്‍ വെള്ളാപ്പള്ളി

നാദിര്‍ഷയുടെ സിനിമകള്‍ ക്രൈസ്തവ വിരുദ്ധം; നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണം: തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: നാദിര്‍ഷായുടെ സിനിമകള്‍ തീര്‍ത്തും ക്രൈസ്തവ വിരുദ്ധമാണെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. നടനും സംവിധായകനുമായ നാദിര്‍ഷായ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് തുഷാര്‍ വെള്ളാപ്പള്ളി നടത്തിയത്. ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ പേരുകള്‍ ഉള്ള സിനിമ ക്രൈസ്തവരെ അവഹേളിക്കാന്‍ തന്നെയാണ്. ഈ ചിത്രങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു.

സമാധാനത്തിന്റെ വക്താവായി ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട യേശുദേവനെ അവഹേളിക്കുന്ന രീതിയില്‍ നടന്ന ഈ കുടില നീക്കം അത്യന്തം അപലനീയമാണ്. വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും ക്രൈസ്തവ സഭ നല്‍കിയ മഹത്തായ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ്. ക്രൈസ്തവ മൂല്യങ്ങളെ വിസ്മരിക്കാന്‍ ആര്‍ക്കും കഴിയില്ല 'യേശുദേവനെ അവഹേളിക്കുന്ന ഇത്തരം പ്രവണതകള്‍ ചെറുത്തു തോല്‍പ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണെന്നും ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം നാമകരണമെന്ന് സംശയിക്കുന്നതായും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

വ്യക്തി താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ഇത്തരം നീക്കം സമൂഹത്തില്‍ ഭിന്നതയും വിഭജനവും ഉണ്ടാക്കാനേ ഉപകരിക്കൂ. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ മതാന്ധതയും മതവൈര്യവും സൃഷ്ടിച്ച് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ബിഡിജെഎസ് മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും തുഷാര്‍ ഓര്‍മ്മപ്പെടുത്തി.

വിശ്വാസികളെ അവഹേളിക്കുന്ന ചലച്ചിത്രങ്ങള്‍ക്കെതിരെയും ലൗ ജിഹാദ് പോലെയുള്ള സാമൂഹിക വിപത്തിനെതിരെയും നിയമനിര്‍മാണം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നല്‍കുമെന്നും തുഷാര്‍ പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസ പ്രമാണങ്ങളും സംരക്ഷിക്കുവാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ ബി.ഡി.ജെ.എസ് സംഘടിപ്പിക്കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.