ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്രം നിയമം കൊണ്ടുവരണം: ഐ‌എം‌എ

ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്രം നിയമം കൊണ്ടുവരണം: ഐ‌എം‌എ

തിരുവനന്തപുരം: കോവിഡ് കാലത്ത് രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരയുള്ള ആക്രമണങ്ങള്‍ കൈയുംകെട്ടി നോക്കി നില്‍ക്കാനാകില്ലായെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇത് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തെ നിലയില്‍ എത്തിയതായി ഐഎംഎ നേതാക്കള്‍ അറിയിച്ചു.

കോവിഡ് കാലത്ത് പോലും വനിത ഡോക്ടര്‍ക്കെതിരെ നടന്നത് അതി നീചവും സ്ത്രീത്വത്തിന്‌ എതിരായുള്ള ആക്രമണവുമാണെന്ന് ഐഎം‌എ വ്യക്തമാക്കി. വനിതാ ഡോക്ടറെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇത്തരം ആക്രമണങ്ങള്‍ തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അവർ മുന്നറിയിപ്പ് നല്‍കി. നടപടി സ്വീകരിച്ചില്ലെങ്കിൽ കോവിഡ് ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും മാറി നിന്നുകൊണ്ടുള്ള സമരപരിപാടികളിലേക്ക് കേരളത്തിലെ ഡോക്ടര്‍മാരെ തള്ളിവിടരുതെന്ന് ഐഎം‌എ മുന്നറിയിപ്പും നല്‍കി

ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, അത്യാഹിത വിഭാഗങ്ങളില്‍ പൊലീസ് എയ്ഡ് പോസ്റ്റും ക്യാമറകളും സ്ഥാപിക്കുക, ആശുപത്രികളിലെ സെക്യൂരിറ്റി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക എന്നിവ ഉടനടി നടപ്പിലാക്കണമെന്നും ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ഐ.എം.എ. ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.