ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും വ്യത്യസ്‌ത ഡോസായി നല്‍കുന്നത് മികച്ച രോഗപ്രതിരോധ ശേഷി നൽകുമെന്ന് കണ്ടെത്തി ഐസിഎംആര്‍. ഉത്തര്‍പ്രദേശിലാണ് രണ്ട് വാക്‌സിനും വ്യത്യസ്‌ത ഡോസായി നല്‍കി പരീക്ഷിച്ചത്. മേയ് മാസം മുതല്‍ ജൂണ്‍ വരെയായിരുന്നു ഇത്. പരീക്ഷണം വിജയകരമാണെന്നും അങ്ങനെ നല്‍കിയവര്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ധിച്ചതായും പഠനത്തില്‍ കണ്ടെത്തി.
മുന്‍പ് ഇരു വാക്‌സിനും ചേര്‍ത്തുളള പരീക്ഷണത്തിന് വെല്ലൂര്‍ മെഡിക്കല്‍ കോളേജ് അനുമതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് ഇത്തരം പരീക്ഷണം ഡിസിജിഐ അനുവദിച്ചത്. ഇത്തരത്തില്‍ യോജിപ്പിച്ച് നല്‍കുന്നതിലൂടെ വാക്‌സിനില്‍ ജനങ്ങള്‍ക്കുളള അകല്‍ച്ച കുറയ്‌ക്കാനും ചില വാക്‌സിനുകള്‍ക്കുളള പോരായ്‌മ പരിഹരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
എന്നാൽ വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തുന്നത് വ്യക്തികള്‍ തീരുമാനിക്കരുതെന്നാണ് ലോകാരോഗ്യ സംഘടന മുന്‍പ് മുന്നറിയിപ്പ് നല്‍കിയത്. രണ്ട് വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തുന്നതില്‍ തെറ്റില്ലെന്നും അത്തരത്തില്‍ രണ്ടാമത് ഡോസ് നൽകുമ്പോൾ രണ്ടാമത്തേത് ബൂസ്‌റ്റര്‍ ഡോസായി പ്രവര്‍ത്തിക്കുമെന്ന് നീതി അയോഗ് ആരോഗ്യ വിഭാഗം അംഗം ഡോ.വി.കെ പോള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.