കേന്ദ്ര അനുമതി ലഭിച്ചാല്‍ വിദ്യാലയങ്ങള്‍ തുറക്കും: ഓണ്‍ലൈന്‍ പഠനം ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി

കേന്ദ്ര അനുമതി ലഭിച്ചാല്‍ വിദ്യാലയങ്ങള്‍ തുറക്കും:  ഓണ്‍ലൈന്‍ പഠനം ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി

36 ശതമാനം കുട്ടികള്‍ക്ക് തല വേദനയും കഴുത്ത് വേദനയുമെന്ന് എന്‍.സി.ഇ.ആര്‍.ടി പഠനം. 28 ശതമാനം പേര്‍ക്ക് കണ്ണിന് വേദന. വിദ്യാര്‍ഥികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കും.

തിരുവനന്തപുരം: കേന്ദ്ര അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഘട്ടം ഘട്ടമായാകും വിദ്യാലയങ്ങള്‍ തുറക്കുക. കേന്ദ്ര സര്‍ക്കാരിന്റെയും വിദഗ്ധ സമിതിയുടേയും തീരുമാനം അനുസരിച്ചാകും അന്തിമ തീരുമാനമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഡിജിറ്റല്‍ പഠനത്തില്‍ കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനം മൂലം 36 ശതമാനം പേര്‍ക്ക് തലവേദനയാണ്. 28 ശതമാനം പേര്‍ക്ക് കണ്ണിനും 36 ശതമാനം പേര്‍ക്ക് കഴുത്തിനും പ്രശ്നങ്ങളുണ്ട്. എസ് സി ഇആര്‍ടിയുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ സ്‌കൂള്‍ തുറക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിന് ആദ്യം വേണ്ടത് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുകയെന്നതാണ്. കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കേന്ദ്ര നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് തന്നെ സംസ്ഥാനത്ത് കുട്ടികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കും. അതിന് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പഠനം കുട്ടികളില്‍ കടുത്ത ആരോഗ്യ പ്രശ്നമുണ്ടാക്കുന്നുണ്ടെന്ന് എസ്.സി.ആര്‍.ടി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 36 ശതമാനം കുട്ടികള്‍ക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേരില്‍ കണ്ണിന് ആരോഗ്യ പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവ ശ്രദ്ധയില്‍പ്പെട്ടതായി പഠനത്തിലുണ്ട്.

ഡിജിറ്റല്‍ പഠനത്തിനിടെ കുട്ടികള്‍ക്ക് ആവശ്യമായ വ്യായാമം, പരിചരണം എന്നിവ രക്ഷിതാക്കള്‍ ഉറപ്പാക്കണം. ഡിറ്റില്‍ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് അടുത്ത മാസം രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കും. വിദ്യാര്‍ഥികളില്‍ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ആവശ്യമായ കൗണ്‍സിലര്‍മാരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് രോഗ വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഓണ്‍ലൈന്‍ ആയാണ് പഠനം നടത്തുന്നത്. അതേസമയം കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യം പരിഗണിച്ച്, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ വിദ്യാലയങ്ങള്‍ തുറന്നു തുടങ്ങിയിട്ടുണ്ട്. തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങള്‍ അടുത്തുതന്നെ വിദ്യാലയങ്ങള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.