ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിൽ (ഐടിബിപി) ചരിത്രമെഴുതി പ്രകൃതിയും ദിക്ഷയും. ഐടിബിപി സേനയുടെ നീക്കങ്ങള്‍ക്ക് കരുത്തുപകരാനായി ഇനിമുതല്‍ വനിതാ ഓഫീസമാരായ പ്രകൃതിയും ദിക്ഷയുമുണ്ട്.
ഉത്തരാഖണ്ഡിലെ മസൂറി ഐടിബിപി അക്കാഡമിയില്‍ 52 ആഴ്‌ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ ഐടിബിപിയിലെ ആദ്യ വനിതാ ഓഫീസര്‍മാരാണ്.
മുന്‍ വ്യോമസേനാ വാറണ്ട് ഓഫീസറുടെ മകളായ പ്രകൃതി ഇലക്‌ട്രിക് എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. എന്‍ജിനീയറിംഗ് ബിരുദധാരിയായ ദിക്ഷയുടെ പിതാവ് ഐ.ടി.ബി.പി ഇന്‍സ്പെക്ടറാണ്. ഇവരെ യഥാക്രമം 14, രണ്ട് ബറ്റാലിയനുകളില്‍ കമ്പനി കമാന്‍ഡര്‍മാരായി നിയമിക്കുമെന്ന് സേനാ വക്താവ് അറിയിച്ചു.
2016ല്‍ യു.പി.എസ്.സി നടത്തിയ അസിസ്റ്റന്റ് കമാന്‍ഡര്‍ പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇരുവരും. കോണ്‍സ്റ്റബിള്‍ റാങ്കില്‍ നേരത്തെ വനിതകളെ നിയമിച്ചിട്ടുണ്ടെങ്കിലും ഓഫീസര്‍ റാങ്കില്‍ ആദ്യമാണ്. വനിതാ കോണ്‍സ്റ്റബിള്‍ മാരെ അതിര്‍ത്തിയില്‍ വിന്ന്യസിച്ചിട്ടുമില്ല. പ്രകൃതിക്കും ദിക്ഷയും അതിര്‍ത്തിയില്‍ നിയമനം ലഭിച്ചാല്‍ അതും ചരിത്രമാകും.