തീവ്രവാദ ശക്തികള്‍ സമുദ്ര സുരക്ഷയ്ക്ക് ഭീഷണി: പ്രധാനമന്ത്രി യു.എന്‍ രക്ഷാ സമിതിയില്‍

തീവ്രവാദ ശക്തികള്‍ സമുദ്ര സുരക്ഷയ്ക്ക് ഭീഷണി: പ്രധാനമന്ത്രി യു.എന്‍ രക്ഷാ സമിതിയില്‍

ന്യൂഡല്‍ഹി: സമുദ്ര സുരക്ഷക്ക് ഭീഷണിയാകുന്ന ഭീകരവാദ ശക്തികളെ നേരിടാന്‍ കൂട്ടായ സഹകരണം വേണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. സമുദ്ര വ്യാപാര മേഖലയിലെ തടസങ്ങള്‍ നീങ്ങേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

യു.എന്‍ രക്ഷാ സമിതിയില്‍ മോഡിയുടെ അധ്യക്ഷതയില്‍ നടന്ന 'സമുദ്ര സുരക്ഷ വര്‍ധിപ്പിക്കല്‍ - അന്താരാഷ്ട്ര സഹകരണം' എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് തുടങ്ങിയ യോഗത്തില്‍ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് പ്രധാനമന്ത്രി അറിയിച്ചു. സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന ശക്തികളെ നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തണം.

കടല്‍ കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകള്‍ തിരിച്ച് പിടിക്കണം. രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണമെന്നും മോഡി പറഞ്ഞു.

തീവ്രവാദ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ റഷ്യന്‍ പ്രസിഡന്റ്് വ്‌ളാദിമര്‍ പുടിന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സമുദ്രസുരക്ഷ നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരിടാമെന്ന് മറ്റ് രാജ്യങ്ങളും വ്യക്തമാക്കി.

സമുദ്ര സുരക്ഷയ്ക്കു പുറമെ സമാധാന ദൗത്യം, ഭീകരവാദ വിരുദ്ധ നടപടി തുടങ്ങിയ വിഷയങ്ങളില്‍ കൂടി പ്രത്യേക യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത രണ്ടു യോഗങ്ങളില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അധ്യക്ഷത വഹിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.