2019-20ല്‍ വിറ്റ ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്ന് ബിജെപിക്ക് കിട്ടിയത് 2555 കോടി രൂപ

2019-20ല്‍ വിറ്റ ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്ന് ബിജെപിക്ക് കിട്ടിയത് 2555 കോടി രൂപ

ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റ ഇലക്ടറല്‍ ബോണ്ടുകളില്‍ 76 ശതമാനവും ലഭിച്ചത് ബിജെപിക്കെന്ന് റിപ്പോര്‍ട്ട്. 2019-20ല്‍ 3,355 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റു. അതില്‍ ബിജെപിക്ക് ലഭിച്ച വരുമാനം 2555 കോടി രൂപയാണ്. 2018-19ല്‍ 1,450 കോടിയാണ് ബിജെപിക്ക് ലഭിച്ചത്. 2019-20ല്‍ 75 ശതമാനത്തിന്റെ വര്‍ധന ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ട്.

2020 മാര്‍ച്ച് വരെ വിറ്റുപോയ 68 ശതമാനം ഇലക്ടറല്‍ ബോണ്ടുകളും ബിജെപിക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-19ല്‍ ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്ന് കോണ്‍ഗ്രസിന് 383 കോടി രൂപ ലഭിച്ചു. എന്നാല്‍ 2019-20 ല്‍ 318 കോടിയാണ് ലഭിച്ചത്. 2019-20ല്‍ കോണ്‍ഗ്രസിന് 17 ശതമാനത്തിന്റെ കുറവുണ്ടായി.

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 100.46 കോടിയും ശരദ് പവാറിന്റെ എന്‍സിപിക്ക് 29.25 കോടിയും ശിവസേനയ്ക്ക് 41 കോടിയും ഡിഎംകെയ്ക്ക് 45 കോടിയും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് 2.5 കോടിയും അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മിക്ക് 18 കോടിയും ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള കടപ്പത്രങ്ങളാണ് 2017-2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ടുകള്‍. ഇലക്ടറല്‍ ബോണ്ടുകളെ എതിര്‍ത്ത് കോണ്‍ഗ്രസ് അന്ന് പറഞ്ഞത് അഴിമതി ഔദ്യോഗികമാക്കുകയാണെന്ന്. എന്നാല്‍ ഇവ ബാങ്കിങ് ഉപകരണങ്ങളായതിനാല്‍ സുതാര്യത മെച്ചപ്പെടുത്തുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.