ന്യൂഡൽഹി: കേരളത്തിൽ കോവിഡിന്റെ അതിവ്യാപനമാണെന്നും പ്രതിരോധ നടപടികളിൽ വൻ വീഴ്ചയുണ്ടായെന്നും കേന്ദ്ര മുന്നറിയിപ്പ്. ഓണം പ്രമാണിച്ച് ഇളവുകൾ ഏർപ്പെടുത്തിയത് പ്രതിരോധ നടപടികളുടെ വീഴ്ചയ്ക്ക് കാരണമാകും. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 16 ശതമാനത്തിലേക്ക് ഉയരുകയാണ്. ഈമാസം മുഴുവനും ഇളവുകൾ തുടരുമെന്നതിനാൽ ഓണക്കാലത്തെ കോവിഡ് അതിജീവനം കടുത്ത വെല്ലുവിളിയാകും.
ഓണാഘോഷം, ടൂറിസം മേഖല തുറക്കൽ, കൂടുതൽ ഇളവുകൾ തുടങ്ങിയവ വെല്ലുവിളിയാണെന്നും പ്രതിരോധ നടപടികൾ കർശനമായി നടപ്പാക്കണമെന്നും കേരളത്തിലെ സ്ഥിതി വിലയിരുത്തിയ കേന്ദ്രസംഘത്തിന്റെ തലവനും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്‌ടറുമായ ഡോ. എസ്.കെ സിംഗും മുന്നറിയിപ്പ് നൽകി.
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ ഡെൽറ്റാ വകഭേദം വഴിയാണ് അതിവ്യാപനം. കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ പ്രതിദിന കേസുകളുടെ പകുതിയിലേറെയും ( 51.51%) കേരളത്തിലാണെന്നും രണ്ടാഴ്ചയായി കേരളത്തിൽ കേസുകൾ ഉയരുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.