ന്യൂഡൽഹി: എ.ടി.എമ്മുകളിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനുള്ള നിർദേശം പ്രാബല്യത്തിൽ വരുന്നു. ഒക്ടോബർ ഒന്ന് മുതൽ പുതിയ നിർദേശം നടപ്പാക്കി തുടങ്ങുമെന്ന് ആർ.ബി.ഐ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ക്രമീകരണം ഒരുക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
എ.ടി.എമ്മുകളിൽ 10 മണിക്കൂറിലധികം സമയം പണമില്ലാതിരുന്നാലാണ് പിഴ ചുമത്തുക. ഇത്തരത്തിൽ 10,000 രൂപയാണ് പിഴയായി ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട് ആർ.ബി.ഐ ബാങ്കുകൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്. ബാങ്കുകൾക്കും വൈറ്റ് ലേബൽ എ.ടി.എം നെറ്റ്വർക്കുകൾക്കും പുതിയ ഉത്തരവ് ബാധകമാവും.
എ.ടി.എമ്മിൽ പണം നിറച്ചില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനുള്ള തീരുമാനം ആർ.ബി.ഐ നേരത്തെ തന്നെ എടുത്തിരുന്നു. എന്നാൽ, ഇത് എപ്പോൾ മുതൽ നടപ്പാക്കി തുടങ്ങുമെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിരുന്നില്ല.