തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബ്രാഞ്ച് മാനേജരായിരുന്ന ബിജു കരീം (45), അക്കൗണ്ടന്റ് സി.കെ ജില്‍സ് (43) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മൂന്നുപേര്‍ ഒളിവിലാണ്.
അതേസമയം, തട്ടിപ്പില്‍ സർക്കാർ നടപടി കടുപ്പിക്കുന്നു. തട്ടിപ്പ് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ സഹകരണവകുപ്പ് തീരുമാനിച്ചു. 14 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ഇന്ന് ഉത്തരവിറക്കും.
എന്നാൽ തട്ടിപ്പ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഒമ്പതംഗ ഉന്നതതലസമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വര്‍ഷങ്ങളായി തുടരുന്ന തട്ടിപ്പ് കണ്ടെത്തുന്നതില്‍ ഓഡിറ്റ് വിഭാഗത്തിന് വീഴ്ചയുണ്ടായെന്നാണ് ഇടക്കാല റിപ്പോര്‍ട്ട്.