ന്യൂഡൽഹി: ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള ബില്‍ രാജ്യസഭയും പാസാക്കി. 187 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ ആരും എതിര്‍ത്തില്ല.
ഇന്നലെ ലോകസഭയിൽ ബില്ല് പാസാക്കിയിരുന്നു. 385 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചിരുന്നു. എതിര്‍പ്പില്ലാതെയാണ് ലോകസഭയിലും ബില്‍ പാസായത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചിരുന്നു. ഇതോടെ ഒബിസി പട്ടിക നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചുകിട്ടുകയാണ്.
എന്നാൽ മറാത്ത സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ ഭരണഘടന പദവി നല്‍കിയ സാഹചര്യത്തിലാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു.