കൊച്ചി: സ്ത്രീധനത്തിനെതിരേ ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവവധു ആഭരണമണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത്. ഇതിന് മാറ്റമുണ്ടാവണം. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
കൊച്ചി കുഫോസിലെ ( കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി) വിദ്യാർഥികളുടെ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഫോസിൽ ബിരുദധാന ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം ഗവർണർക്ക് കൈമാറി.
ജ്വല്ലറികളുടെ പരസ്യങ്ങൾ പൊതുജനങ്ങളെ സ്വാധീനിക്കും. സ്വർണാഭരണങ്ങൾ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്. വധുവിന്റെ ചിത്രത്തിന്റെ പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങൾ ഉപയോഗിക്കാമെന്നും ഗവർണർ പറഞ്ഞു.
സ്ത്രീധനത്തിനെതിരേ നേരത്തേയും ഗവർണർ സമാനമായ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്.