ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന ആയിരത്തോളം അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ ഇനി ഏക പ്രതീക്ഷ ഇന്ത്യ. അവർ തങ്ങളുടെ വിദ്യാഭ്യാസം തുടരാനുള്ള പരിശ്രമത്തിലാണ്. ഇവരില്‍ പലരുടേയും വിസാ കാലാവധി പൂര്‍ത്തിയായി.
എന്നാൽ സ്കോളര്‍ഷിപ്പും വിസാ കാലാവധിയും നീട്ടി നല്‍കാന്‍ ഇന്ത്യ തയ്യാറാണെങ്കിലും അതിനായി ഈ വിദ്യാര്‍ത്ഥികള്‍ അഫ്‌ഗാനിസ്ഥാനില്‍ മടങ്ങിയെത്തണം. അഫ്ഗാനിസ്ഥാനില്‍ ചെന്നാല്‍ തിരിച്ച് മടങ്ങിയെത്താന്‍ സാധിക്കുമോ എന്ന് ഇവരില്‍ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ഭയക്കുന്നു.
അഫ്‌ഗാനിസ്ഥാനിലേക്ക് മടങ്ങാതെ ഇവിടെ വച്ചു തന്നെ വിസയും സ്കോളര്‍ഷിപ്പും പുതുക്കാന്‍ ഇവർ ശ്രമിക്കുകയാണ്. 'ഇന്ത്യക്കു മാത്രമേ ഞങ്ങളെ സഹായിക്കാന്‍ സാധിക്കുകയുള്ളു' എന്ന് വിദ്യാർഥികൾ പറഞ്ഞു. നിലവില്‍ ഇവര്‍ക്കു മുന്നിലുള്ള ഏക പോംവഴി ഇന്ത്യയുടെ കനിവിനായി കാത്തിരിക്കുക എന്നതു മാത്രമാണ്. ഒന്നുകില്‍ ഇന്ത്യ ഇവരുടെ വിസാ കാലാവധിയും സ്പോണ്‍സര്‍ഷിപ്പും നീട്ടി നല്‍ക്കുക അല്ലെങ്കിൽ അതാത് സര്‍വകലാശാലകള്‍ ഇവര്‍ക്കുള്ള ഫീസില്‍ ഇളവ് നല്‍കുക.
എന്നാൽ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും അഫ്‌ഗാനിസ്ഥാനിലെ തങ്ങളുടെ അധികൃതരുമായി ഇതിനോടകം സംസാരിച്ചു കഴിഞ്ഞു. താലിബാന്‍ നേതൃത്വം ഏറ്റെടുക്കാന്‍ പോകുന്ന ഈ അവസ്ഥയില്‍ ഇനി എന്തൊക്കെയാകും പുതിയ രാഷ്ട്രതലവന്മാരുടെ തീരുമാനങ്ങള്‍ എന്ന് ഇവര്‍ക്കും ഉറപ്പില്ല. അതിനാല്‍ ഈ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഒരു ഉറപ്പ് നല്‍കാന്‍ അഫ്‌ഗാന്‍ അധികൃതര്‍ക്കും സാധിക്കുന്നില്ല.