ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ല.തെറ്റായ പ്രചാരണങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ സംശയങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പെഗസസ് ചാര സോഫ്റ്റ്‌വെയറുമായി സര്‍ക്കാരിനു ബന്ധമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം അഡീഷനല്‍ സെക്രട്ടറിയാണ് സത്യവാങ്മൂലം നല്‍കിയത്.
പ്രതിപക്ഷ നേതാക്കളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പെഗസസ് സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഗൗരവകരമാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. കേസ് ഇന്നു പരിഗണിക്കാന്‍ കോടതി മാറ്റിയതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്ന് പെഗസസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത് യാദൃച്ഛികമല്ലെന്നായിരുന്നു കേന്ദ്രനിലപാട്. ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നായിരുന്നു ഐടി മന്ത്രിയുടെ പ്രതികരണം. എന്നാൽ പെഗസസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം നിരന്തരം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചിരുന്നു.