ന്യൂഡൽഹി: സുനന്ദ പുഷ്കർ കേസിൽ കുറ്റവിമുക്തനക്കിയ കോടതി വിധിയോട് പ്രതികരിച്ച് ശശി തരൂർ. വിധി പ്രസ്താവിച്ച അഡീഷണൽ സെഷൻ ജഡ്ജ് ഗീതാഞ്ജലി ഗോയലിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. വിധിയിൽ സന്തോഷമുണ്ടെന്നും ശശി തരൂർ പ്രതികരിച്ചു.
ശശി തരൂരിന്റെ വാക്കുകൾ :
'ഡല്‍ഹി പോലീസ് എനിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങളില്‍ നിന്ന് വിമുക്തി തന്നുള്ള ഉത്തരവു പുറപ്പെടുവിച്ചതിന് ജഡ്ജി ഗീതാഞ്ജലി ഗോയലിനോടുള്ള കൃതജ്ഞത താഴ്മയോടെ രേഖപ്പെടുത്തുന്നു.
വിവേകരഹിതവും അബദ്ധജഡിലവുമാണ് ആ ആരോപണങ്ങളെന്ന് ഞാന്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്റെ ഭാര്യ സുനന്ദയുടെ ദുരന്ത സമാനമായ മരണത്തിനു ശേഷം ഞാന്‍ കടന്നുപോയ ദീര്‍ഘ കാലഘട്ടം ഭയാനകമായിരുന്നു. അതിന് നിര്‍ണ്ണായക വിരാമം കുറിച്ചിരിക്കുന്നു. പലപ്പോഴും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലെ നീതി, ന്യായ വ്യവസ്ഥയിലുള്ള അചഞ്ചല വിശ്വാസം മുന്‍നിര്‍ത്തിയാണ് അടിസ്ഥാന രഹിതമായ ഡസന്‍ കണക്കിന് ആരോപണങ്ങളും മാധ്യമ വിചാരണയും കലര്‍ന്ന് കലുഷിതമായ അന്തരീക്ഷത്തെ ഇക്കാലമത്രയും ക്ഷമാപൂര്‍വം ഞാന്‍ നേരിട്ടത്. ആ വിശ്വാസം ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു.
നമ്മുടെ നീതി, ന്യായ പ്രക്രിയ മിക്കപ്പോഴും ശിക്ഷയായി പരിണമിക്കാറുണ്ട്. എന്തായാലും, നീതി നടപ്പായിക്കിട്ടിയത് മൂലം ഞങ്ങളുടെ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സമാധാനപൂര്‍വം സുനന്ദയുടെ വേര്‍പാടിലുള്ള ദുഃഖത്തില്‍ പങ്കു ചേരാന്‍ വഴി തെളിഞ്ഞു. ഈ കേസിന് ഇപ്രകാരം വിരാമം കുറിക്കാന്‍ നടത്തിയ എല്ലാ അധ്വാനത്തിനും എന്റെ അഭിഭാഷകര്‍ക്ക്, പ്രത്യേകിച്ച് വികാസ് പഹ്വ, ഗൗരവ് ഗുപ്ത എന്നിവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു'.