ഭക്ഷ്യകിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂര്‍ത്തിയാകില്ല; ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ് വെല്ലുവിളിയെന്ന് സപ്ലൈകോ

ഭക്ഷ്യകിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂര്‍ത്തിയാകില്ല; ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ് വെല്ലുവിളിയെന്ന് സപ്ലൈകോ

തിരുവനന്തപുരം: തിരുവോണത്തിന് മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം പൂര്‍ത്തിയാകില്ലെന്ന സൂചനയുമായി സപ്ലൈകോ. 16 ഇനമുള്ള കിറ്റിലെ ചില ഉത്പന്നങ്ങളുടെ ലഭ്യതക്കുറവാണ് കാരണമായി സപ്ലൈകോ ചൂണ്ടിക്കാട്ടുന്നത്. വരുന്ന രണ്ട് ദിവസങ്ങളില്‍ പരമാവധി കിറ്റ് തയ്യാറാക്കി വിതരണം 75 ശതമാനവും പൂര്‍ത്തിയാക്കാനാണ് സപ്ലൈകോയുടെ ശ്രമം. ഓണത്തിന് ശേഷവും കിറ്റ് വിതരണം തുടരുമെന്ന് സപ്ലൈകോ സി.എം.ഡി അറിയിച്ചു.

കഴിഞ്ഞ 16-നുള്ളില്‍ സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റ് എത്തിക്കണമെന്ന ലക്ഷ്യത്തിലായിരുന്നു സപ്ലൈകോ പ്രവര്‍ത്തനങ്ങള്‍. ഏലയ്ക്കാ, ശര്‍ക്കരവരട്ടി പോലുള്ള ചില ഉല്‍പന്നങ്ങളുടെ ലഭ്യത കുറവ് ആ കണക്കുകൂട്ടല്‍ തെറ്റിച്ചു. റേഷന്‍കടകളില്‍ കഴിഞ്ഞ 31-ന് വിതരണം തുടങ്ങിയെങ്കിലും കാര്‍ഡ് ഉടമകളില്‍ 50 ശതമാനത്തോളം പേര്‍ക്കാണ് കിറ്റ് നല്‍കാനായത്.

സംസ്ഥാനത്ത് വിതരണത്തിന് പ്രതീക്ഷിക്കുന്ന 85 ലക്ഷം കിറ്റില്‍ ഇതുവരെ 48 ലക്ഷം കിറ്റുകള്‍ ഉടമകള്‍ കൈപ്പറ്റി. ഉത്രാടം ദിവസം വരെ പരമാവധി കിറ്റുകള്‍ തയ്യാറാക്കി 60 ലക്ഷം ഉടമകള്‍ക്ക് കിറ്റ് കൈമാറാനാകുമെന്നാണ് സപ്ലൈകോ പ്രതീക്ഷ. ഇതിനായി സംസ്ഥാനത്ത് 1000ത്തിലധികം പാക്കിംഗ് സെന്ററുകള്‍ സജീവമാണ്. ബി.പി.എല്‍ കാര്‍ഡ് ഉടമകളില്‍ ഭൂരിഭാഗം പേര്‍ക്കും കിറ്റ് കൈമാറിയെന്ന് സപ്ലൈകോ സിഎംഡി വ്യക്തമാക്കി. ഈ മാസം അവസാനം വരെയും കിറ്റ് വിതരണം തുടരും. ഗുണനിലവാരം ഉറപ്പാക്കാന്‍ രണ്ട് തലത്തിലുള്ള പരിശോധന നടത്തിയതാണ് ഇക്കുറി തുണച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.