തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ കുട്ടികള്‍ക്ക് നല്‍കാന്‍ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അര്‍ഹരായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ ഊര്‍ജ്ജിത ശ്രമം നടക്കുകയാണ്. 52 ശതമാനം ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. കിട്ടുന്ന വാക്സിന്‍ കൃത്യമായി കൊടുക്കുന്നുവെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ പോസ്റ്റ് കോവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ അവ്യക്തതകള്‍ ഉണ്ടെങ്കില്‍ നീക്കും എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡ്രൈവ് ത്രൂ വിജയകരമാണോ എന്ന് വിലയിരുത്തിയ ശേഷം മറ്റ് ജില്ലകളിലും കേന്ദ്രങ്ങള്‍ തുടങ്ങും. സെപ്റ്റംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാണ് ലക്ഷ്യം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നത് പരാമവധി പോസിറ്റീവ് കേസുകള്‍ കണ്ടെത്തുന്നതിനാലാണ്. അങ്ങനെയാണെങ്കില്‍ തന്നെയും ഇത് അതീവ ജാഗ്രതയോടെയാണ് കാണുന്നത്. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ സംസ്ഥാനം സജ്ജമാണ്. ഒരു കോടി 11 ലക്ഷം ഡോസ് വാക്സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിന്റെ ആവശ്യത്തോട് അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്ന് വീണാ ജോര്‍ജ്ജ് പറഞ്ഞു.
ഓണക്കാലത്ത് ജാഗ്രത കൈവിടരുതെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ജീവനും, ജീവനോപാതിയും സംരക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം കേരളത്തിന് 100% പൊസിറ്റീവ് ആയിരുന്നു എന്നും കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോപണത്തിന് മറുപടി പറയാന്‍ ഇല്ലെന്നും വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു.