ഗുജറാത്ത് മത സ്വാതന്ത്ര്യ ഭേദഗതി നിയമത്തിലെ ആറ് വകുപ്പുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

ഗുജറാത്ത് മത സ്വാതന്ത്ര്യ ഭേദഗതി നിയമത്തിലെ ആറ് വകുപ്പുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

അഹമ്മദാബാദ്: ഗുജറാത്ത് മത സ്വാതന്ത്ര്യ ഭേദഗതി നിയമത്തിലെ ആറ് വകുപ്പുകള്‍ സ്റ്റേ ചെയ്ത് ഗുജറാത്ത് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ അല്ലാതെയോ നടക്കുന്ന മിശ്രവിവാഹങ്ങള്‍ക്ക് ഗുജറാത്ത് മത സ്വാതന്ത്ര്യ (ഭേദഗതി) നിയമം, 2021ലെ വ്യവസ്ഥകള്‍ ബാധകമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി അറിയിച്ചു.

നിയമവുമായി ബന്ധപ്പെട്ട ആറ് വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനവും തടയാനെന്ന പേരിലാണ് ഗുജറാത്ത് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്.

ഗുജറാത്ത് സര്‍ക്കാര്‍ ഏപ്രില്‍ മാസത്തിലാണ് മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്തത്. ഇതിനെതിരായ ഹർജിയാണ് ഗുജറാത്ത് ഹൈക്കോടതി പരിഗണിച്ചത്. നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് മുഹമ്മദ് ഈസ എം. ഹക്കിം എന്നയാളാണ് റിട്ട് ഹർജി സമര്‍പ്പിച്ചത്.

വ്യക്തികളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും നിഷേധിക്കുന്നതാണ് ഗുജറാത്ത് സര്‍ക്കാറിന്റെ നിയമ ഭേദഗതിയെന്ന് ഹർജിക്കാര്‍ വാദിച്ചു. ഹർജി പരിഗണിച്ച കോടതി നിയമത്തിലെ ആറ് വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.