ഇന്ന് ചേരാനിരുന്ന മുഖ്യമന്ത്രിയുടെ കോവിഡ് അവലോകന യോഗം മാറ്റി; ബുധനാഴ്ച ചേരാൻ സാധ്യത

ഇന്ന്  ചേരാനിരുന്ന മുഖ്യമന്ത്രിയുടെ കോവിഡ് അവലോകന യോഗം മാറ്റി; ബുധനാഴ്ച ചേരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് ചേരാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റിവെച്ചു. ബുധനാഴ്ച ചേരാനാണ് സാധ്യത. നിലവിൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

പത്തിൽ താഴെയെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടി.പി.ആർ) 17.73 വരെ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലായിരിക്കും അന്തിമതീരുമാനം.

എന്നാൽ ഓണത്തിന് കൂടുതൽ ഇളവുകൾ നൽകിയത് ടി.പി.ആർ കൂടാൻ കാരണമായെന്ന് വിമർശനമുണ്ട്. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കോവിഡ പ്രോട്ടോകോളുകൾ കർശനമായും പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നെങ്കിലും പ്രധാന മാർക്കറ്റുകളിൽ ഉൾപ്പെടെ വൻ ജനക്കൂട്ടമായിരുന്നു.

ഓണം കഴിഞ്ഞതോടെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നേക്കുമെന്നാണ് ആശങ്ക. അതേസമയം ഇന്നലെയും മൂന്നാം ഓണമായതിനാൽ സംസ്ഥാനത്ത് ലോക്കഡോൺ ഇല്ലായിരുന്നു. ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ചയും ലോക്ക്ഡൗൺ ഉണ്ടായിരുന്നില്ല.

കോവിഡ് രോഗികളുടെ എണ്ണവും ടി.പി.ആറും ചികിത്സയിൽ ഉള്ളവരുടെ എണ്ണവും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതുൾപ്പെടെ തീരുമാനിക്കാൻ ബുധനാഴ്ച അവലോകന യോഗം ചേരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.