തിരുവനന്തപുരം: വേഗ റെയിലിനായി 11 ജില്ലകളിലായി ഏറ്റെടുക്കേണ്ട 955.13 ഹെക്ടർ ഭൂമിയുടെ വില്ലേജ് തലത്തിലുള്ള സർവേ നമ്പറുകൾ റവന്യൂവകുപ്പ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന അർധ അതിവേഗ റെയിൽപ്പാതയ്ക്കായി (സിൽവർ ലൈൻ) സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിളുടെ ഭാഗമായിട്ടാണ് സർവേ നമ്പറുകൾ റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ചത്.
റെയിൽവേ ബോർഡിൽനിന്ന് അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്കാകും ഏറ്റെടുക്കൽ തുടങ്ങുക. സ്ഥലം ഏറ്റെടുക്കാൻ 2100 കോടി രൂപ കിഫ്ബി വായ്പയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കാനാവശ്യമായ 205 തസ്തികകൾ ഒരുവർഷത്തേക്ക് സൃഷ്ടിക്കാൻ മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് തുടർനപടികളിലേക്കു നീങ്ങാൻ കെ-റെയിൽ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഓഫീസും പാതയ്ക്കായി സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന 11 ജില്ലകളിലും സ്പെഷ്യൽ തഹസിൽദാർ ഓഫീസും തുറക്കാനാണ് അനുമതി.
സംസ്ഥാനത്തിന്റെ തെക്കുമുതൽ വടക്കുവരെ നിലവിലുള്ള പാളത്തിനു പുറമേ 540 കിലോമീറ്ററിൽ മൂന്നും നാലും റെയിൽപ്പാളങ്ങളാണ് സിൽവർ ലൈൻ വിഭാവനം ചെയ്തിട്ടുള്ളത്.