കട്ടപ്പന: ഏലം കര്‍ഷകരില്‍ നിന്ന് ഓണപ്പിരിവ് നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമർപ്പിക്കും. സംഭവത്തില്‍ ഇടുക്കി ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്‌ഒ ഷാന്‍ട്രി ടോം ആണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കോട്ടയം വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുക.
അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി ഫ്‌ളയിംഗ് ഡിഎഫ്‌ഒ പുളിയന്മല, വണ്ടന്‍മേട് സെക്ഷന്‍ ഓഫീസുകളിലെത്തി പരിശോധന നടത്തിയിരുന്നു. കൂടാതെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. കുമളി റേഞ്ച് പുളിയന്‍മല സെക്‌ഷനിലെ ഫോറസ്റ്റ് ഓഫീസര്‍ ചെറിയാന്‍ വി. ചെറിയാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ. രാജു എന്നിവരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ പണം തിരികെ നല്‍കി ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ വനപാലകര്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. കര്‍ഷകരില്‍ നിന്ന് ആയിരം മുതല്‍ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥര്‍ പിടിച്ചുവാങ്ങിയത്. പുളിയന്‍മലയിലെ തോട്ടമുടമയുടെ പക്കല്‍ നിന്ന് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നടപടിയെടുക്കുകയായിരുന്നു.