ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനാ വിമാനം കാബൂളിലെത്തി; മലയാളികള്‍ അടക്കമുള്ളവര്‍ ഇന്ന് മടങ്ങിയേക്കും

ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനാ വിമാനം കാബൂളിലെത്തി; മലയാളികള്‍ അടക്കമുള്ളവര്‍ ഇന്ന് മടങ്ങിയേക്കും

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനാ വിമാനം കാബൂളിലെത്തി. യാത്രക്കാരുമായി ഇന്ന് മടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ സെക്യൂരിറ്റി ക്ലിയറന്‍സ് ഇതുവരെ ലഭ്യമായിട്ടില്ല. വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് കാബൂളില്‍ എത്തിയിട്ടുള്ളത്. പല ഗുരുദ്വാരകളിലായി കുടുങ്ങിയ എഴുപതോളം പേരെ കാബൂളിലെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്.

ഇതിനിടെ താലിബാന്റെ പ്രതികാര നടപടികള്‍ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്റ്സ് വിഭാഗം വ്യക്തമാക്കി. അമേരിക്കന്‍ സൈന്യത്തെയും നാറ്റോ സൈന്യത്തേയും സഹായിച്ചവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്താനാണ് പദ്ധതി. ആയുധധാരികളായ താലിബാന്‍ അംഗങ്ങള്‍ അഫ്ഗാന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.

അഫ്ഗാന്‍ സൈനികരെയും വകവരുത്തുകയാണ് താലിബാന്റെ ഉദ്ദേശം. അധികാരം പിടിച്ചെടുത്തപ്പോള്‍ യുദ്ധം അവസാനിച്ചെന്നും പ്രതികാരനടപടികള്‍ ഉണ്ടാവില്ലെന്നുമായിരുന്നു താലിബാന്റെ വാഗ്ദാനം. എന്നാല്‍ കഴിഞ്ഞ ദിവസം താലിബാനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.