കോട്ടയം : പുതുപ്പള്ളി കോട്ടപ്പറമ്പിൽ സ്വദേശിയായ തോമസും നീനയും 2019 ൽ മുംബൈയ്ക്കുള്ള യാത്രാമധ്യേ വളരെ ആകസ്മികമായാണ് പൂനെ സ്റ്റേഷനിൽ ഇറങ്ങേണ്ടി വന്നത്. മുംബൈയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽപൂനയ്ക്ക് ടിക്കറ്റ് എടുത്ത് അവിടെ നിന്ന് അടുത്ത ട്രെയിന് മുംബൈയ്ക്ക് പോകാൻ കാത്ത് നിന്നപ്പോഴാണ് 4 പിഞ്ച് പെൺകുട്ടികളെ കണ്ട് മുട്ടുന്നത്. 6 വയസ്സുള്ള മൂത്ത ചേച്ചി ഒരു തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർത്തുവയ്ക്കുന്നത് പോലെ അവളെക്കാളും പ്രായക്കുറവുള്ള 3 അനുജത്തിമാരെയും ചേർത്ത് പിടിച്ചിരിക്കുന്നത് ഈ മലയാളി ദമ്പതികളുടെ ശ്രദ്ധയിൽ പെട്ടു.
തോമസും നീനയും അവരുടെ അടുത്ത് ചെന്ന് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് നാല് ദിവസങ്ങൾക്ക് മുൻപ് ഇവരുടെ മാതാപിതാക്കൾ ഇവരെ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്ന്കളഞ്ഞതാണെന്ന് മനസ്സിലാക്കിയത് . നിസഹായരായ ഈ കൊച്ചു കുഞ്ഞുങ്ങളെ തങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടാൻ ഈ മലയാളി ദമ്പതികൾ തീരുമാനിച്ചു. മുംബൈ യാത്ര ഉപേക്ഷിച്ച് കുഞ്ഞുങ്ങളെയും കൂട്ടി പൂനൈ പോലീസ് സ്റ്റേഷനിലേക്ക് പോയ ഇവർക്ക് നിയമതടസ്സങ്ങളെല്ലാം പൂർത്തിയാക്കി കുഞ്ഞുങ്ങളെ സ്വന്തം മക്കളായി ലഭിച്ചത് ഈ വർഷമാണ്. ജുലൈ മാസം സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ അംഗീകാരം കിട്ടി, സ്വന്തം മക്കളായി ഇവരെ ലഭിച്ച സന്തോഷത്തിലാണ് ഈ വർഷം തോമസും നീനയും ഓണമാഘോഷിക്കുന്നത്
എയ്‌റ എല്‍സ തോമസ് (9), ഇരട്ടകളായ ആന്‍ട്രിയ റോസ് തോമസ്, ഏലയ്ന്‍ സാറാ തോമസ് (7 ), അലക്‌സാട്രിയ സാറാ തോമസ് (6)എന്നീ മക്കളോടൊപ്പം കോട്ടയത്താണ് തോമസ് നീനാ ദമ്പതികൾ താമസിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് വികസന സമിതിയുടെ കീഴിൽ പി ആർ ഒ ആയി തോമസ് ജോലി ചെയ്യുന്നു. മൂത്ത മകൾ എയ്‌റ ഹിന്ദി പറയുമെങ്കിലും 4 പേരും നന്നായി മലയാളം സംസാരിക്കും.