കോഴിക്കോട്: വാരിയംകുന്നന് വീരപരിവേഷം നൽകേണ്ടതില്ലെന്നും സ്മാരകം ഉണ്ടാക്കുന്നത് സ്പർദ്ധ വളർത്തുമെന്ന് ചരിത്രകാരൻ എം. ജി.എസ് നാരായണൻ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്നും എം. ജി.എസ് നാരായണൻ പറഞ്ഞു.
വാരിയംകുന്നനെ ഭഗത് സിംഗിനോട് ഉപമിച്ചതിനെതിരെയും അദ്ദേഹം നിലപാടെടുത്തു. രണ്ടു പേരെയും താരതമ്യം ചെയ്യുന്നത് ശരിയല്ല. ഓരോരുത്തർ ചരിത്രത്തിൽ അവരവരുടെ അഭിപ്രായങ്ങൾ തിരുകി കയറ്റുകയാണെന്നും എം. ജി.എസ് കൂട്ടിച്ചേർത്തു. സാമ്രാജ്യവിരുദ്ധതയുടെയും വർഗീയതയുടെയും അംശം കലാപത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും രാഷ്ട്രീയമാണെന്നും എംജിഎസ് വ്യക്തമാക്കി.
മലബാർ കലാപം നടന്നു എന്നുള്ളത് വസ്തുതയാണ്. എന്നാൽ അത് സ്വാതന്ത്ര്യ സമരമെന്ന ലേബലിലോ, വർഗീയ കലാപമെന്ന ലേബലിലോ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് എം.ജി.എസ് ചൂണ്ടിക്കാട്ടി.