ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണത്തിന് പരിഹാരമാകുന്നു. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ ഇന്ത്യയിലെ ആദ്യത്തെ വായു ശുദ്ധീകരണ ടവര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉദ്ഘാടനം ചെയ്തു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 1,000 ക്യുബിക് മീറ്റര്‍ വായു ഓരോ സെക്കന്‍ഡിലും ശുദ്ധീകരിക്കാന്‍ ശേഷിയുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയത്.
പ്രാരംഭ പദ്ധതിയായിട്ടാണ് ഇത് തുടങ്ങുന്നതെന്നും ഇതിന്റെ ആദ്യ ഫലങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ലഭ്യമാകുമെന്നും കെജ്രിവാൾ പറഞ്ഞു. പദ്ധതി വിജയകരമാണെങ്കില്‍ രാജ്യതലസ്ഥാനത്ത് കൂടുതല്‍ സ്മോഗ് ടവറുകള്‍ സ്ഥാപിക്കും.
ഇതിൽ എത്രത്തോളം വായു ശുദ്ധീകരിക്കുമെന്ന പഠനം നടത്തുന്നത് ഡല്‍ഹി ഐ.ഐ.ടിയും ബോംബെ ഐ.ഐ.ടിയും ചേര്‍ന്നാണ്. രണ്ട് വര്‍ഷത്തേക്കാണ് പഠനം. ഈ രണ്ട് സ്ഥാപനങ്ങൾ തന്നെയാണ് പദ്ധതിയുടെ സാങ്കേതിക ഉപദേഷ്ടാക്കള്‍.
കൊണാട്ട് പ്ലേസിലെ ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷനു പിന്നിലായി 24.2 മീറ്റര്‍ ഉയരത്തിലാണ് ടവര്‍ നിര്‍മിച്ചത്. ടവറിന്റെ അടിയില്‍ മൊത്തം 40 ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുകളില്‍നിന്ന് വായു വലിച്ചെടുത്ത് ശുദ്ധീകരിച്ചശേഷം താഴെയുള്ള ഫാനുകളിലൂടെ അന്തരീക്ഷത്തിലേക്ക് തന്നെ പുറത്തുവിടുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവ് ഉള്‍പ്പെടെ മൊത്തം പദ്ധതി ചെലവ് ഏകദേശം 20 കോടിയാണ് കണക്കാക്കുന്നത്. ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയാണ് (ഡി.പി.സി.സി) ഇതിന്റെ നോഡല്‍ ഏജന്‍സി.