പാലാ: കേരള സർക്കാരിൻ്റെ പൊതുഭരണ (ഏകോപന) വകുപ്പ് പുറപ്പെടുവിച്ച മുന്നാക്ക വിഭാഗങ്ങളുടെ പേരുകൾ ഉൾക്കൊള്ളുന്ന വിജ്ഞാപനത്തിൽ പാലാ രൂപത എസ്എംവൈഎം പ്രസ്താവന ഇറക്കി.
സിറിയൻ കാത്തലിക്, (സീറോ മലബാർ കാത്തലിക്) എന്ന് സീറോ മലബാർ സഭയിലെ സംവരണം ഒന്നും ഇല്ലാത്ത വിഭാഗത്തെ ഉദ്ദേശിച്ച് നൽകപെട്ടിരുന്നത് തെറ്റിധാരണകൾക്ക് ഇടയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് എസ്എംവൈഎം പാലാ രൂപത കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചത്.
റോമിലെ മാർപ്പാപ്പയോട് വിധേയത്വം പുലർത്തിയ മാർത്തോമാ ക്രിസ്ത്യാനികളിലെ പൗരസ്ത്യ (കൽദായ) സുറിയാനിക്കാർ തങ്ങൾക്ക് സംവരണം ഒന്നും ഇല്ലാത്തതിനാലും എന്തെഴുതിയാലും പ്രത്യേകിച്ച് പ്രശ്നമോ ഉപകാരമോ ഒന്നും ഇല്ലാത്തതിനാലും പ്രത്യേക നിബന്ധനകളോ ആഹ്വാനങ്ങളോ ഇല്ലാതിരുന്നതിനാലും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ആർ.സി, ആർ.സി.എസ്.സി, ആർ.സി.എസ്, എസ്.സി തുടങ്ങി പലതരത്തിൽ ജാതി / സമുദായം സൂചിപ്പിക്കാൻ ആവശ്യം വരുന്ന രേഖകളുടെ കോളങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.
സർക്കാർ ഇറക്കിയ പുതിയ വിജ്ഞാപനത്തിൽ ഈ പേരുകൾ ഒന്നും ഇല്ലാതിരുന്നത് ഇ.ഡബ്ലൂ.എസ് സംവരണത്തിന് തികച്ചും അർഹതയുള്ള ഈ സമുദായത്തിലെ നിരവധി അംഗങ്ങൾക്ക് നിഷേധിക്കാൻ ഉള്ള കാരണമായി പല ഉദ്യോഗസ്ഥരും അവകാശപ്പെട്ടിരുന്നു. ഒരു സംവരണവും ഇല്ലാത്തവരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആർക്കും ഉള്ളതാണ് ഇ.ഡബ്ലൂ.എസ് സംവരണം എന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാനദണ്ഡങ്ങളിൽ നിന്ന് വ്യക്തമാണ്.
സർക്കാർ നിയമസഭയിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തു. അതുകൊണ്ട് മുൻപുണ്ടായിരുന്ന ആശയക്കുഴപ്പം അവസാനിച്ചു എന്നും ഇ.ഡബ്ലൂ.എസ് സംവരണത്തിന് അർഹരായ സമുദായാംഗങ്ങൾ ധൈര്യപൂർവ്വം ഇ.ഡബ്ലൂ.എസ് സംവരണത്തിന് അപേക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു കൊണ്ടാണ് എസ്.എം.വൈ.എം പാലാ രൂപത പ്രത്യേക പ്രസ്താവന ഇറക്കുകയാണുണ്ടായത്.